നീലച്ചിത്രത്തില്‍ അഭിനയിച്ചതിന് ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ മുന്‍കാമുകിയെ വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്

പ്യോങ് യാങ്: അശ്ലീല ചിത്രത്തില്‍ അഭിനയിച്ച കുറ്റത്തിന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മുന്‍ കാമുകിയെ സൈനിക സ്ക്വാഡ് വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയിലെ പ്രമുഖ പത്രം ചോസുന്‍ ഇല്‍ബോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തര കൊറിയയിലെ പ്രമുഖ ഗായിക കൂടിയായ ഹ്യോന്‍ സോങാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന്റെ ആദ്യ കാമുകിയായിരുന്ന ഇവര്‍ക്കൊപ്പം പ്രമുഖ ഗായക സംഘത്തിലെ 11 പേരെക്കൂടി ഫയറിങ് സ്ക്വാഡ് വധിച്ചതായാണ് ഉത്തര കൊറിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ആഗസ്ത് 20ന് ഇവരുടെ കുടുംബാംഗങ്ങള്‍ക്കു മുന്നിലാണ് വധശിക്ഷ നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗായകസംഘത്തിലെ 11 പേര്‍ക്കൊപ്പം ലൈംഗിക വൃത്തിയിലേര്‍പ്പെടുന്നത് ഷൂട്ട് ചെയ്ത് വിറ്റഴിച്ചതിനാണ് ശിക്ഷയെന്നാണ് റിപ്പോര്‍ട്ട്. അശ്ലീല വീഡിയോ രഹസ്യമായി ചൈനയിലേക്ക് കടത്തിയതായും പറയുന്നു.
'എ ഗേള്‍ ഇന്‍ സാഡില്‍ ഓഫ് എ സ്റ്റീഡ്' എന്ന പ്രശസ്ത ഗാനത്തിലൂടെയാണ് ഹ്യാാേന്‍ ശ്രദ്ധേയയായത്. ഒരു പതിറ്റാണ്ടു മുമ്പാണ് കിം ഇവരുമായുള്ള ബന്ധം തുടങ്ങിയത്. എന്നാല്‍, കിമ്മിന്റെ പിതാവും ഉത്തരകൊറിയന്‍ സര്‍വാധിപതിയുമായിരുന്ന കിം ജോങ് ഇല്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് കിം മറ്റൊരു ഗായികയായ റി സോല്‍ ജുവിനെ വിവാഹം ചെയ്തു. ഇതിനുശേഷം ഹ്യോന്‍ വേറൊരാളെ കല്യാണം കഴിച്ച് കഴിയുകയായിരുന്നു.
കമ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ഉത്തരകൊറിയയില്‍നിന്ന് സര്‍ക്കാര്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നതല്ലാത്ത ഒരു വാര്‍ത്തകളും പുറത്തു വരാറില്ല. ഇതിനാല്‍, ഉത്തരകൊറിയയെകുറിച്ചും അവിടത്തെ ഭരണാധികാരികളെ കുറിച്ചും നിറം പിടിപ്പിച്ച അനേകം കഥകള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തു വിടാറുണ്ട്. എന്നാല്‍, അവയില്‍ ചിലതു ശരിയാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. ഈ വാര്‍ത്തയെക്കുറിച്ച് ഉത്തരകൊറിയയില്‍നിന്ന് പ്രതികരണം ഒന്നുമുണ്ടായിട്ടില്ല.

No comments:

Post a Comment